
ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല.|സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല.|ഡോ. ടി.എം. തോമസ് ഐസക്
ഇന്ദിരാ ഗാരണ്ടികൾ നടപ്പിലാകാൻ പോകുന്നില്ല. കേരളത്തിലെ പശ്ചാത്തലസൗകര്യ മേഖലയിലെ കുതിപ്പിന് കടിഞ്ഞാൺ വീഴും. ശമ്പള പരിഷ്കരണം ഉണ്ടാകില്ല. പത്ത് വർഷത്തിൽ ഒരിക്കൽ മതിയെന്നാണ് തീർപ്പ്. പെൻഷൻ പ്രായം ഉയർത്തും. ക്ഷേമ പെൻഷൻ ഇനി വീട്ടിൽ എത്തുകയില്ല. ബാങ്കിൽ നിന്നു വാങ്ങണം. ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും. പൊതുമേഖലാ സ്ഥാപനങ്ങൾ പലതിനും പൂട്ട് വീഴും. കേരളം വലിയൊരു തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അത് പരിഹരിച്ച് ഇന്ദിരാ ഗാരണ്ടിയും മറ്റും നടപ്പാക്കുന്നതിന് പണം കണ്ടെത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞ നിർദ്ദേശങ്ങളുണ്ട്:
25000 കോടി രൂപയുടെ റവന്യു കുടിശിക പിരിച്ചെടുക്കും. ജി.എസ്.ടിയുടെ കാര്യത്തിൽ സ്വർണ്ണത്തിൽ നിന്നു മാത്രം 15000 കോടി രൂപ പിരിക്കും. ഐ.ജി.എസ്.ടി ഇനത്തിൽ ഭീമമായ നികുതി ചോർച്ചയാണ്. ആദ്യ അഞ്ച് വർഷത്തെ കണക്ക് 20,000-ത്തിലേറെ കോടി രൂപയാണ്. ഐ.ജി.എസ്.ടി ഫലപ്രദമായി പിരിക്കാൻ നടപടിയെടുക്കും. ധവളപത്രം മുഴുവൻ പരതിയാലും വരുമാനം വർദ്ധിപ്പിക്കാനുള്ള ഇത്തരം സൂത്രപ്പണികളെക്കുറിച്ച് ഒരു പരാമർശവുമില്ല. “മുന്നോട്ടുള്ള വഴി” എന്ന അവസാന അധ്യായത്തിൽപ്പോലും ഇവയൊന്നും എത്ര പരതിയാലും കാണാനാവില്ല.
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ വർദ്ധന പോരായെന്ന വിമർശനം ശരിയാണ്. വിവിധയിനം റവന്യു വരുമാനങ്ങളെ സംസ്ഥാന ജിഡിപിയുമായി താരതമ്യപ്പെടുത്തി അവയുടെ തോത് കുറയുകയാണെന്ന് ധവളപത്രം സ്ഥാപിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും നമ്മുടെ റവന്യു വരുമാനത്തിൽ കേന്ദ്രം തരുന്നത് എത്ര? നമ്മുടെ തനതു വരുമാനം എത്ര? എന്നതൊക്കെ പരിശോധിക്കേണ്ടതില്ലേ? അത് ചെയ്യുന്നില്ല.
കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 75 ശതമാനവും തനതു വരുമാനം ആയിരുന്നു. മൊത്തം റവന്യു വരുമാനത്തിന്റെ നാലിലൊന്നേ നമുക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതം വന്നുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ ശരാശരി ഇത് 50 ശതമാനത്തോളം വരും. ഈ കേന്ദ്ര വിവേചനമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ മൂലകാരണം.
അപര്യാപ്തമായ കേന്ദ്ര ധനസഹായത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അതൊരു മുഖ്യഘടകമായി കാണുന്നില്ല. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന സമീപനത്തിന്റെ തുടർച്ചയാണിത്.
ഫിനാൻസ് കമ്മീഷനിൽ നിന്നും അർഹമായ വിഹിതം ലഭിക്കുന്നില്ല. അത് ഒരു അവാർഡാണ്, നമുക്ക് ഇനിയിപ്പോൾ തിരുത്തിക്കാനാവില്ലായെന്നു പറയാം. പക്ഷേ, കേന്ദ്ര സർക്കാരിന്റെ മറ്റു ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നുള്ള വിഹിതവുമെല്ലാം എടുത്താൽ മൊത്തം തുകയിൽ കേരളത്തിന്റെ വിഹിതം 1.9 ശതമാനം മാത്രമാണ്.
സർവ്വശിക്ഷാ അഭയാന്റെ പണം പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചോ മറ്റു പല ഗ്രാന്റുകളും കുടിശിക ആക്കിയിരിക്കുന്നതിനെക്കുറിച്ചോ ധവളപത്രത്തിൽ വിമർശനമില്ല. പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ യുഡിഎഫ് കേന്ദ്രത്തിന്റെ വിവേചനത്തെ എതിർക്കാൻ തയ്യാറായിരുന്നില്ല. ഇനിയും ആ നയം തുടരുന്നത് ആത്മഹത്യാപരമായിരിക്കും.
ധവളപത്രത്തിലെ മുഴുവൻ പരിശ്രമവും സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുന്നതിനാണ്. റവന്യു കമ്മിയും ധന കമ്മിയും കുറയ്ക്കണം. കടബാധ്യതയുടെ തോത് കുറയ്ക്കണം. അത് എത്രയും വേഗം വേണംതാനും. നിയമപരമായി അനുവദനീയമായ കൈവായ്പകൾ ട്രഷറി എടുക്കുന്നതും വലിയ ആപത്തായിട്ടാണ് കാണുന്നത്.
മുൻ വർഷങ്ങളിൽ ട്രഷറി റിസർവ് ബാങ്കിൽ നിന്ന് ഓരോ വർഷവും എത്ര ദിവസം വെയ്സ് ആന്റ് മീൻസ് വായ്പകളിൽ ആയിരുന്നു? എത്ര മാസം അവസാനം ട്രഷറി ബാലൻസ് മൈനസ് (-) ആയിരുന്നു? എന്നുള്ളതെല്ലാം വളരെ വിശദമായി പരിശോധിക്കുന്നുണ്ട്. അതൊക്കെ എന്തോ വലിയ അപകടത്തിന്റെ സൂചനകളായിട്ടാണ് വ്യാഖ്യാനിക്കുന്നത്.
രൂക്ഷമായ സാമ്പത്തിക വൈഷമ്യം നിലനിൽക്കുമ്പോഴും പാവപ്പെട്ടവരുടെ പെൻഷനും ക്ഷേമാനുകൂല്യങ്ങളും അതുപോലെ വികസന പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയായിട്ടല്ല ഇവയെ വിലയിരുത്തുന്നത്. ഇല്ലായ്മ ചെയ്യേണ്ട വ്യതിയാനങ്ങളായിട്ടാണ്. ഇത്തരമൊരു നയംവച്ച് ഇന്ദിരാ ഗാരണ്ടി പോയിട്ട് നിലവിലുള്ള ക്ഷേമ പെൻഷൻ പോലും സമയബന്ധിതമായി നൽകാൻ കഴിയില്ലായെന്ന് ഉറപ്പാണ്.
പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുന്നുണ്ട്. എന്നാൽ അതിനു മുമ്പുള്ള അഞ്ച് വർഷത്തെ കണക്കുകളെക്കുറിച്ചുകൂടി പറഞ്ഞിരുന്നെങ്കിൽ ഒരു താരതമ്യമാകുമായിരുന്നു. പബ്ലിക് അക്കൗണ്ടിന്റെ കടം കണക്കിലെടുക്കാതെ തന്നെ ജിഡിപിയുടെ 42 ശതമാനം കടബാധ്യത വരുമായിരുന്നു. അതിപ്പോൾ 33.22 ശതമാനമായി കുറഞ്ഞുവെന്ന് മനസിലാക്കാമായിരുന്നു. തറപ്പിച്ചു തന്നെ പറയേണ്ടതുണ്ട് കേരളം കടക്കെണിയിൽ അല്ല.
കിഫ്ബിയെ സർക്കാർ വകുപ്പിന്റെ ഭാഗമാക്കാൻ പോവുകയാണ്. അതോടെ അതിന്റെ കഥ തീരും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കിഫ്ബി പോലുള്ള പൊതുമേഖലാ ഏജൻസികൾ വഴി വായ്പയെടുത്ത് നടപ്പാക്കിക്കൊണ്ടിരുന്ന വികസന പ്രവർത്തനങ്ങൾ ബിജെപി സർക്കാരിന്റെ നാലാം വർഷം വരെ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ ദേശീയപാത അതോറിറ്റി പോലുള്ള സ്ഥാപനങ്ങൾ വായ്പയെടുക്കുന്നത് കേന്ദ്രത്തിന്റെ വായ്പയിൽ ഇന്നും കൂട്ടുന്നില്ല. എന്നാൽ കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കിയിരിക്കുകയാണ് കേന്ദ്രം. ഇതോടെ കിഫ്ബിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് ധവളപത്രം പറയുന്നത്.
ഇതിൽ അത്ഭുതമില്ല. കാരണം സിഎജി പറയുന്നതിനു മുമ്പ് തന്നെ ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പശ്ചാത്തല സൗകര്യ നിർമ്മാണത്തിന് ആവശ്യമായ പണം ബജറ്റ് വഴി കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് നമ്മൾ കിഫ്ബി ആവിഷ്കരിച്ചത്. സാധാരണഗതിയിൽ ബജറ്റ് വഴി ഇന്ന് കിഫ്ബി ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് കാൽനൂറ്റാണ്ട് വേണ്ടിവന്നേക്കാം. അവയൊക്കെ ഇന്നിപ്പോൾ നമ്മുടെ കൺമുന്നിൽ യാഥാർത്ഥ്യമായി മാറുന്നു.
കിഫ്ബി വലിയ ബാധ്യത സംസ്ഥാന സർക്കാരിന്റെ ചുമലിൽ സൃഷ്ടിക്കില്ലേയെന്നാണ് ആശങ്ക അടിസ്ഥാനമില്ലാത്തതാണ്. നിയമപ്രകാരം ഖജനാവിൽ നിന്ന് നൽകാൻ വ്യവസ്ഥ ചെയ്തിട്ടുള്ള നികുതിയുടെ വിഹിതം നൽകിയാൽ മാത്രം മതിയാകും. അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ തിരിച്ചടയ്ക്കാൻ കഴിയുന്ന പ്രൊജക്ടുകൾ മാത്രമേ കിഫ്ബി എടുക്കൂ. ഈ ലളിതമായ സംവിധാനം തിരിച്ചറിയാൻ ധവളപത്രം തയ്യാറാക്കിയ പണ്ഡിത സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല.
കിഫ്ബിക്ക് പകരം എന്തെന്ന് ഇപ്പോഴും ധാരണയില്ല. പ്രത്യേക പ്രൊജക്ടുകൾക്ക് റവന്യു വരുമാനം ഉറപ്പുവരുത്തുന്ന പ്രത്യേക എസ്.പി.വികൾ, പൊതു-സ്വകാര്യ പങ്കാളിത്തം, മുനിസിപ്പൽ ബോണ്ടുകൾ തുടങ്ങിയവയൊക്കെയാണ് പരാമർശിക്കപ്പെടുന്നത്. ഇങ്ങനെയെല്ലാം എടുക്കുന്ന വായ്പകൾ ബാധ്യതയൊന്നും സൃഷ്ടിക്കുന്നില്ലായെന്നു വാദിക്കാത്തതു ഭാഗ്യം.
സ്വകാര്യവൽക്കരണമാണ് കണ്ടെത്തിയിരിക്കുന്ന കുറുക്കുവഴി. പൊതുമേഖലാ സ്ഥാപനങ്ങളുടെമേലാണ് വാൾ വീഴുക. സ്വകാര്യമൂലധനത്തെ കേരളത്തിലെ വ്യവസായ മേഖലയിലേക്ക് ആകർഷിക്കണമെന്നതിൽ രണ്ട് പക്ഷമില്ല. പക്ഷേ, അതിന് അനിവാര്യമായ പശ്ചാത്തലസൗകര്യങ്ങൾ നമ്മൾ മുൻകൈയെടുത്ത് സൃഷ്ടിച്ചേ തീരൂ. അതിനുള്ള വിഭവസമാഹരണത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് കിഫ്ബിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്.
ഒരുകാര്യം തീർച്ച. സ്വകാര്യവൽക്കരണ നീക്കങ്ങളെയും ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കുന്നതിനെയും അംഗീകരിച്ച പശ്ചാത്തലസൗകര്യ നിർമ്മാണ പ്രൊജക്ടുകൾ വേണ്ടെന്നുവയ്ക്കുന്നതിനെയും നഖശിഖാന്തം എതിർക്കും
ഡോ. ടി.എം. തോമസ് ഐസക്
