പ്രൊ ലൈഫ് ദിനം – മാർച്ച് 25. ജീവന്റെ സംസ്കാരം ലോകത്ത് വളരട്ടെ.

Share News

ജീവന്റെ സംസ്കാരം ലോകത്ത് വളരുവാൻ പ്രാർത്ഥിക്കുവാനും, തീരുമാനങ്ങൾ എടുക്കുവാനും ഒരു ദിവസം.

മനുഷ്യജീവൻ ദൈവത്തിന്റെ അമൂല്യമായ വരദാനമാണ്. ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ സ്വാഭാവിക മരണവരെ ഓരോ മനുഷ്യജീവിതവും വിലമതിക്കാനാവാത്തതും വിശുദ്ധവുമാണ്. ഈ സത്യത്തെ ലോകത്തിന് വീണ്ടും ഓർമ്മിപ്പിക്കുന്ന ദിനമാണ് മാർച്ച് 25. ക്രൈസ്തവ വിശ്വാസത്തിൽ ഈ ദിവസം പരിശുദ്ധ കന്യകാമറിയത്തോട് ദൈവദൂതൻ ഗബ്രിയേൽ അറിയിപ്പ് നൽകിയ അറിയിപ്പിന്റെ തിരുനാൾ ആണ്. അന്ന് ദൈവപുത്രനായ യേശുക്രിസ്തു മറിയത്തിന്റെ ഗർഭത്തിൽ മനുഷ്യനായി അവതരിച്ചു. അതുകൊണ്ടുതന്നെ ഗർഭത്തിൽ ആരംഭിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹത്വം ഓർമ്മിപ്പിക്കുന്ന ദിനമായി ലോകമെമ്പാടും മാർച്ച് 25 പ്രൊ ലൈഫ് ദിനമായി ആചരിക്കുന്നു.

ഇത് ഒരു അനുസ്മരണദിനം മാത്രമല്ല; മനുഷ്യജീവിതത്തിന്റെ വിശുദ്ധിയെ വീണ്ടും പ്രഖ്യാപിക്കുന്ന ആത്മീയവും സാമൂഹികവുമായ ഒരു പ്രസ്ഥാനം കൂടിയാണ്. മനുഷ്യൻ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണെന്ന വിശ്വാസമാണ് പ്രൊ ലൈഫ് ദർശനത്തിന്റെ അടിത്തറ.

കത്തോലിക്ക സഭയുടെ പ്രൊ ലൈഫ് ദർശനം

കത്തോലിക്ക സഭ വ്യക്തമായി പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: മനുഷ്യജീവൻ ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ സംരക്ഷിക്കപ്പെടേണ്ടതാണ്. ഓരോ മനുഷ്യനും ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ട് ഒരു മനുഷ്യജീവിതത്തെയും നശിപ്പിക്കാനുള്ള അധികാരം ആര്ക്കും ഇല്ല.

സഭയുടെ ഔദ്യോഗിക പഠനങ്ങൾ ഗർഭച്ഛിദ്രം ഒരു ഗുരുതരമായ നൈതിക തെറ്റാണെന്ന് വ്യക്തമാക്കുന്നു. അതുപോലെ തന്നെ കരുണാമരണം (euthanasia), മനുഷ്യജീവിതത്തെ അനാദരവോടെ അവസാനിപ്പിക്കുന്ന മറ്റ് പ്രവണതകളും സഭ ശക്തമായി എതിർക്കുന്നു.

കത്തോലിക്ക സഭ “ജീവിതത്തിന്റെ സംസ്കാരം” (Culture of Life) വളർത്തുവാനാണ് വിളിക്കുന്നത്. ഗർഭത്തിൽ വളരുന്ന കുഞ്ഞിൽ നിന്ന് രോഗികളായവരും വൃദ്ധരുമായവരുവരെ ഓരോ മനുഷ്യജീവിതവും ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. മനുഷ്യജീവിതം സൗകര്യത്തിനനുസരിച്ച് വിലയിരുത്തപ്പെടുന്ന ഒരു വസ്തുവല്ല; അത് ദൈവത്തിന്റെ മഹത്തായ സമ്മാനമാണ്.

മാർപാപ്പമാരുടെ ശക്തമായ സന്ദേശം

Pope Francis മനുഷ്യജീവിതത്തിന്റെ വിശുദ്ധിയെക്കുറിച്ച് ലോകത്തെ ശക്തമായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗർഭച്ഛിദ്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഏറെ ശ്രദ്ധേയമാണ്:

“ഒരു പ്രശ്നം പരിഹരിക്കാൻ ഒരു മനുഷ്യജീവിതത്തെ അവസാനിപ്പിക്കുന്നത് ശരിയായ പരിഹാരമാകുമോ?”

സമൂഹത്തിന്റെ യഥാർത്ഥ മാനുഷികത ഏറ്റവും ദുർബലരായവരെ — ഗർഭത്തിൽ വളരുന്ന കുഞ്ഞിനെയും രോഗികളെയും വൃദ്ധരെയും — എങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് അളക്കപ്പെടുന്നതെന്ന് അദ്ദേഹം നിരന്തരം ചൂണ്ടിക്കാട്ടുന്നു.

അതിനു മുൻപ് Pope John Paul II തന്റെ ചരിത്രപ്രസിദ്ധമായ പ്രബോധനമായ Evangelium Vitaeയിൽ “ജീവിതത്തിന്റെ സുവിശേഷം” ലോകത്തിന് പ്രഖ്യാപിച്ചു. ഗർഭച്ഛിദ്രം, കരുണാമരണം തുടങ്ങിയ പ്രവണതകൾ മനുഷ്യസമൂഹത്തെ “മരണത്തിന്റെ സംസ്കാരത്തിലേക്ക്” നയിക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതുപോലെ തന്നെ Pope Leo XIII മനുഷ്യജീവിതത്തിന്റെ മഹത്വത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്:

“മനുഷ്യജീവിതം ദൈവത്തിന്റെ വിശുദ്ധമായ സമ്മാനമാണ്; അതിനെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുക ഓരോ സമൂഹത്തിന്റെയും കടമയാണ്.”

ജീവന് എതിരെയുള്ള വെല്ലുവിളികൾ

ഇന്നത്തെ ലോകം മനുഷ്യജീവിതത്തിന്റെ മഹത്വത്തെ പലവിധത്തിൽ വെല്ലുവിളിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

ആഗോള തലത്തിൽ, യുദ്ധങ്ങളും സംഘർഷങ്ങളും മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്നു. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനേകം ആളുകൾ യുദ്ധത്തിന്റെ ഇരകളാകുന്നു. അഭയാർത്ഥികളായി വീടും നാട്ടും നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ദുരവസ്ഥ ലോകം സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യ മനോഭാവങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഒരിക്കൽ ജീവിതത്തെ ദൈവത്തിന്റെ അനുഗ്രഹമായി കണ്ടിരുന്ന സമൂഹം ഇന്ന് പലപ്പോഴും സൗകര്യത്തിനും സ്വാർത്ഥതയ്ക്കും അനുസരിച്ച് ജീവന്റെ മൂല്യം നിർണ്ണയിക്കുന്ന അവസ്ഥയിലേക്ക് മാറുകയാണ്. കുടുംബബന്ധങ്ങളുടെ തകർച്ച, ഏകാന്തത, മാനസിക സമ്മർദ്ദം, ആത്മഹത്യയുടെ വർദ്ധന — ഇവ മനുഷ്യജീവിതത്തിന്റെ പ്രതിസന്ധികളെ സൂചിപ്പിക്കുന്നു.

ഭാരതത്തിൽ, മനുഷ്യജീവിതത്തെ ആദരിക്കുന്ന മഹത്തായ സാംസ്കാരിക പാരമ്പര്യം ഉണ്ടായിരുന്നെങ്കിലും പുതിയ സാമൂഹിക പ്രവണതകൾ ആശങ്ക ഉയർത്തുന്നു. കുടുംബ സംവിധാനത്തിലെ മാറ്റങ്ങൾ, ജനനനിരക്കിലെ ഇടിവ്, വ്യക്തികേന്ദ്രിതമായ ജീവിതശൈലി എന്നിവ ജീവിതത്തിന്റെ മൂല്യത്തെ ദുർബലമാക്കുന്നു.

കേരളത്തിലും സമാനമായ ആശങ്കകൾ ഉയരുന്നു. കുടുംബങ്ങളുടെ വലിപ്പം കുറയുന്നു, ജനനനിരക്ക് കുറഞ്ഞുവരുന്നു, വൃദ്ധരോടുള്ള അവഗണന വർദ്ധിക്കുന്നു. ചില സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം പോലും ഒരു സാധാരണ സംഭവമായി സമൂഹത്തിൽ കാണപ്പെടുന്ന പ്രവണത ആശങ്കാജനകമാണ്.

ആഗോള തലത്തിൽ പ്രൊ ലൈഫ് മുന്നേറ്റം

ഇത്തരം സാഹചര്യങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രൊ ലൈഫ് പ്രസ്ഥാനം ശക്തമായി വളർന്നുവരുന്നു.

ആഗോള തലത്തിൽ അൽമായ പ്രേഷിതർ കുടുംബമായി പ്രവർത്തിക്കുന്ന “പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്” ഇപ്പോൾ സജീവമാണ്. കത്തോലിക്ക സഭയിലെ വിവിധ റീത്തുകളിലെ വിശ്വാസികൾ, സമർപ്പിതർ, വൈദികർ, മെത്രാൻമാർ എന്നിവരെ ഒന്നിപ്പിക്കുന്ന ഒരു പ്രാർത്ഥനയും പ്രവർത്തനവുമായ കൂട്ടായ്മയാണിത്.

വിവിധ സഭകളിലും രാജ്യങ്ങളിലും “പ്രൊ ലൈഫ് സമിതികൾ” രൂപംകൊണ്ടുവരുന്നു.

ജീവന്റെ സംസ്കാരം സമൂഹത്തിൽ വളർത്തുക, ഉദരത്തിലെ കുഞ്ഞിനെ സംരക്ഷിക്കാൻ പിന്തുണ നൽകുക, ബോധവൽക്കരണം നടത്തുക, ഗർഭിണികളായ അമ്മമാരെ സഹായിക്കുക, പ്രതിസന്ധിയിലുള്ള കുടുംബങ്ങൾക്ക് പിന്തുണ നൽകുക, യുവതലമുറയിൽ ജീവനെ ആദരിക്കുന്ന ബോധം വളർത്തുക, മധ്യസ്ഥ പ്രാർത്ഥനകൾ സംഘടിപ്പിക്കുക — എന്നിവയാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഭാരതത്തിൽ — കേരളത്തിലെ ശക്തമായ പ്രൊ ലൈഫ് പ്രവർത്തനം

cbci

സി ബി സി ഐ തലത്തിൽ പ്രൊ ലൈഫിന് പ്രത്യേക വിഭാഗം ഇപ്പോൾ ഇല്ല. വത്തിക്കാൻ നിർദേശിച്ചതുപോലെ പ്രവർത്തിക്കുന്ന Family, Laity & Life Commission ഭാരത കത്തോലിക്ക സഭയിലും രൂപീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രത്യേക വിഭാഗം ഇല്ലെങ്കിലും പ്രൊ ലൈഫ് പ്രവർത്തനങ്ങൾ വിവിധ സംഘടനകളുടെ സഹായത്തോടെ മുന്നോട്ടുപോകുന്നു. “March for Life India” റാലികൾ ഡൽഹി, മുംബൈ, തൃശ്ശൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിൽ നടന്നു. കെസിബിസി പ്രൊ ലൈഫ് സമിതി ഈ റാലികൾക്ക് പിന്തുണ നൽകി.

ഭാരതത്തിൽ പ്രൊ ലൈഫ് ശുശ്രൂഷകൾ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് കേരളത്തിലാണ്. മൂന്ന് റീത്തുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന “കെസിബിസി പ്രൊ ലൈഫ് സമിതി” സംസ്ഥാന തലത്തിലും രൂപത തലത്തിലും സജീവമായി പ്രവർത്തിച്ചുവരുന്നു.

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്:

റവ. ഡോ. ക്‌ളീറ്റസ് കതിർപറമ്പിൽ (ഡയറക്ടർ), ശ്രീ ജോർജ് എഫ് സേവ്യർ, ശ്രീ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, (ആനിമേറ്റർ), ശ്രീ ജോൺസൻ സി അബ്രഹാം (പ്രസിഡൻഡ്), ശ്രീ ജെയിംസ് ആഴ്ചങ്ങാടൻ (ജനറൽ സെക്രട്ടറി), ശ്രീ ടോമി പ്ലാത്തോട്ടം (ട്രഷറർ) എന്നിവരാണ്.

9 മക്കളുടെ മാതാവായ ശ്രീമതി ജെസ്‌ലിൻ ജോ( എറണാകുളം )ഈ സമിതിയിലെ സെക്രട്ടറിയാണ്. 9 മക്കളെ സിസേറിയ നിലൂടെ സ്വീകരിച്ച കുടുംബത്തിലെ പിതാവ് ശ്രീ മാർട്ടിൻ ന്യൂനസ്, നേട്ടൂർ ( വരാപ്പുഴ അതിരൂപത ) മുൻ സെക്രട്ടറിയും മാർച്ച്‌ ഫോർ ലൈഫ് കേരളയുടെ വൈസ് ക്യാപ്റ്റനും ആയിരുന്നു.

ആത്മാർത്ഥതയും സമർപ്പണവുമുള്ളവരാണ് എക്സിക്യൂട്ടീവ് സമിതിയിലെ അംഗങ്ങൾ. അഭിനന്ദനങ്ങൾ.

ജീവസമൃദ്ധി (2011), കാരുണ്യ സന്ദേശ കേരള യാത്ര, മാർച്ച് ഫോർ ലൈഫ് കേരളം തുടങ്ങിയ നിരവധി പദ്ധതികൾ കെസിബിസി പ്രൊ ലൈഫ് സമിതി നടപ്പിലാക്കി. ഈ വർഷം ഏപ്രിൽ 19-ന് കൊച്ചിയിൽ പ്രൊ ലൈഫ് ഗ്രാൻഡ് കോൺഫറൻസ് നടക്കുന്നു.ചാവറ വെൽഫയർ സെന്റർ കൊച്ചിയുടെ സഹകരണത്തോടെയാണ് ഈ വലിയ സമ്മേളനം നടക്കുന്നത്.പ്രസിഡന്റ്‌ ശ്രീ ജോൺസൻ സി എബ്രഹാം, ചുരപ്പറ മ്പിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

സീറോ മലബാർ സഭയിൽ “പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്” എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. ഈ ശുശ്രൂഷയുടെ പ്രഥമ എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സാബു ജോസ് ആയിരുന്നു. ഇപ്പോൾ ശ്രീ ജോയ്‌സ് മുക്കുടം (കോതമംഗലം) നേതൃത്വം നൽകുന്നു.

കേരളത്തിലെ മലങ്കര, ലത്തീൻ സഭകളിലും പ്രൊ ലൈഫ് അപ്പോസ്തലേറ്റുകൾ വൈകാതെ രൂപീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സഭാ നേതൃത്വത്തിന്റെ പിന്തുണ

കർദിനാൾ മാർ ജോർജ് അലഞ്ചേരി

കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ്

കർദിനാൾ മാർ ജോർജ് കുവകാട്ട്

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

കെസിബിസി, കെ ആർ എൽ സി ബി സി ചെയർമാൻ ആർച്ചുബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ..

എന്നിവർ ഉൾപ്പെടെ സഭയിലെ എല്ലാ മെത്രാൻമാരും പ്രൊ ലൈഫ് ദർശനം ഹൃദയത്തിൽ സ്വീകരിച്ചവരും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണ്. നന്ദിയും അഭിനന്ദനങ്ങളും.

നമുക്ക്

പ്രാർത്ഥിക്കാം — പങ്കെടുക്കാം — പ്രവർത്തിക്കാം

ഈ വർഷത്തെ കെസിബിസി പ്രൊ ലൈഫ് ദിനാഘോഷം മാർച്ച് 25-ന് തലശ്ശേരി അതിരൂപതയിൽ വിപുലമായി ആഘോഷിക്കുന്നു.

ജീവന്റെ മഹത്വം പ്രഖ്യാപിക്കുന്ന ഈ മഹത്തായ ദൗത്യത്തിൽ എല്ലാവരും പങ്കാളികളാകണം.

പ്രാർത്ഥിക്കുക

പങ്കെടുക്കുക

പ്രവർത്തിക്കുക

ജീവനെ ആദരിക്കാം.

ജീവനെ സംരക്ഷിക്കാം.

ജീവന്റെ സംസ്കാരം വളർത്താം.

പ്രൊ ലൈഫ് — മനുഷ്യജീവിതത്തെ സംരക്ഷിക്കുന്നത് മനുഷ്യകുലത്തിന്റെ ഏറ്റവും മഹത്തായ സേവനമാണ്.

*സാബുജോസ്*

എറണാകുളം

പ്രൊ ലൈഫ്.

📞 9446329343

കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രോലൈഫ് ദിനാഘോഷം – 2026

കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം മാര്‍ച്ച് 25 ബുധനാഴ്ച തലശ്ശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടക്കും. ‘ജീവ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക്’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം. അന്നേദിവസം രാവിലെ 8.30 ന് തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാകുഴി അര്‍പ്പിക്കുന്ന ദിവ്യബലിയോട് കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍ പതാക ഉയര്‍ത്തും. സുല്‍ത്താന്‍ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നതാണ്.

കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയര്‍മാന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്‍കും. ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ശ്രീ. ജെയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ശ്രീ. ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍മാരായ റവ. സി. മേരി ജോര്‍ജ്, ശ്രീ. ജോര്‍ജ് എഫ് സേവ്യര്‍, ശ്രീ. സാബു ജോസ്, തലശ്ശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ റവ. ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ശ്രീ. ലോറന്‍സ് കടിക്കാട്ടില്‍, സീറോ മലബാര്‍ പ്രോലൈഫ് അപ്പസ്‌തൊലേറ്റ് സെക്രട്ടറി ശ്രീ ജോയ്‌സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോഡിനേറ്റര്‍ ശ്രീ ആന്റണി പത്രോസ് തുടങ്ങിയവര്‍ സംസാരിക്കും. ശ്രീ ടോമി ഓലിക്കല്‍, റവ. സി. ലിന്‍ഡ സിഎച്ച് എഫ്, ശ്രീ. നോബര്‍ട്ട് കക്കാരിയില്‍, ശ്രീമതി സെമിലി സുനില്‍, ശ്രീമതി ഷീബ തെക്കേടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

‘ജീവന്റെ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക്’ എന്ന വിഷയത്തില്‍ ഡോ. ഫ്രാന്‍സിസ് ജെ ആറാടനും, ‘ജീവനെ ഹനിക്കുന്ന ലഹരിയുടെ പുതിയ രൂപവും ഭാവവും’ എന്ന വിഷയത്തില്‍ ഡോ. ഫെലിക്‌സ് ജെയിംസും ക്ലാസുകള്‍ നയിക്കും. ചടങ്ങില്‍ വെച്ച് മരിയ ഭവന്‍ പൂപറമ്പ്, സ്‌നേഹാലയം അമ്പലത്തറ, സ്‌നേഹഭവന്‍ കൊളയാട്, ആശാഭവന്‍ കുറുവന്‍ചാല്‍ എന്നീ സ്ഥാപനങ്ങളെയും, റവ. ഫാ. പ്രിയേഷ് കളരിമുറിയില്‍, ശ്രീ ഷാജി & ശ്രീമതി ബോബി വേറനാനിക്കല്‍ വലിയ കുടുംബത്തെയും കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആദരിക്കും. കൂടാതെ നാല്‍പ്പതോളം സ്ഥാപനങ്ങളെ കൂടി തലശ്ശേരി അതിരൂപത ആദരിക്കും. തുടര്‍ന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതക്കു വേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങും. കേരളത്തിലെ മുഴുവന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. പ്രോലൈഫ് ജപമാല റാലിയും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍

Share News